തിരുവനന്തപുരം: റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ല് എറിഞ്ഞു തകർത്തയാൾ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ചന്ദ്രമൗരിയെയാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്.
മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ചെന്തിട്ട, തൈക്കാട് ഭാഗങ്ങളിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലാണ് ഇയാൾ എറിഞ്ഞ് തകർത്തത്. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചാണ് നാട്ടുകാർ ആളെ പിടികൂടിയത്.
കറുത്ത ഷർട്ടും പാന്റ്സും കൈയിൽ കവറുമായെത്തിയ ഇയാൾ പരിസരത്ത് ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കല്ലെടുത്ത് വാഹനങ്ങളുടെ ചില്ലെറിഞ്ഞ് പൊട്ടിച്ചത്. ദൃശ്യങ്ങളിൽനിന്ന് ആളെ തിരിച്ചറിഞ്ഞവർ പരിസരങ്ങളിൽ അന്വേഷണം നടത്തി ഡിപിഐ ഭാഗത്തുനിന്നു പ്രതിയെ പിടികൂടുകയായിരുന്നു.